തർക്കം തുടർന്നു. അവർ അദൃശ്യരായിരിക്കുമെന്നുള്ള സിദ്ധാന്തത്തിനാണു ഭൂരിപക്ഷം കിട്ടിയത്.
+ഞാൻ അതേപ്പറ്റി ചിന്തിച്ചുകൊണ്ട് വരാന്തയിലിരുന്നു. അവർ ഇവിടെ തൊട്ടടുത്താണ്
+ഇറങ്ങിയിട്ടുള്ളതെന്ന് വരരുതോ. കഷ്ടം, സാധുക്കൾ. എന്തുകൊണ്ടാണ് ഈ ഭൂമിയിലുള്ളവർ തങ്ങളെ
+അന്വേഷിച്ചു വരാത്തത്, അവരെ അവഗണിക്കുന്നതെന്തുകൊണ്ടാണ് എന്നൊക്കെ അവർ
+അദ്ഭുതപ്പെടുകയായിരിക്കും. ഒരു വേള അവർ പരിഭവിച്ച് തിരിച്ച് പറക്കാൻ
+തുടങ്ങുകയായിരിക്കും... ഞാൻ പുറത്തിറങ്ങി പാടത്തേക്ക് പുറപ്പെടാൻ തുടങ്ങുകയായിരുന്നു.
+അപ്പോഴാണ് കാട്ടിൽ നിന്ന് ഒരു സെറ്റ് ആളുകൾ പുറത്തുവരുന്നത് കണ്ടത്. അവർ തപ്പിതപ്പിക്കൊണ്ട്
+നടക്കുകയാണ്. കാണാൻ പറ്റാത്തവരെ തൊടാനെങ്കിലും പറ്റിയെങ്കിലോ
+എന്നാശിച്ചുകൊണ്ടായിരിക്കണം!
+
+അതാ, പെട്ടെന്ന് ലോകത്തുള്ള എല്ലാ റേഡിയോ നിലയങ്ങളും കൂടി ആയിരം നാക്കുകളോടെ
+സംസാരിക്കാൻ തുടങ്ങി. വടക്കൻ ആസ്ത്രേലിയയിലെ ഒരു അമേച്വർ റേഡിയോസ്റ്റേഷൻ
+പിടിച്ചെടുത്ത് ടേപ്പു ചെയ്ത ഒരു കമ്മ്യൂണിക്കെ ആയിരുന്നു അത്. ലാബുല്ലിയന്മാരുടെ കമ്മ്യൂണിക്കെ.
+നേരത്തെ പറഞ്ഞ അക്ഷാംശവും രേഖാംശവും വീണ്ടും ആവർത്തിച്ചു. കമ്മ്യൂണിക്കെ തുടർന്നു: 'ഞങ്ങൾ
+കാട്ടിലാണ്. നിങ്ങളെ അന്വേഷിക്കാനായി ആദ്യത്തെ പാർട്ടിയെ അയച്ചിട്ടുണ്ട്. ഞങ്ങൾ
+നിങ്ങളുടെ പ്രക്ഷേപണത്തിന് ട്യൂണ് ചെയ്തിരിക്കയാണ്. പക്ഷെ, അദ്ഭുതമെന്നു പറയട്ടെ, ബന്ധം
+കിട്ടുന്നില്ല...' ഇവിടെ കമ്മ്യൂണിക്കെ മുറിയുന്നു.
+
+അവർ അദൃശ്യജീവികളാണ് എന്ന പക്ഷക്കാരുടെ കൂട്ടത്തിൽ കുറെക്കൂടി ലക്ഷം ആളുകൾ കൂടി.
+
+ലാബുല്ലിയന്മാരെ അന്വേഷിച്ചിറങ്ങിയ കൂട്ടർ കാട്ടിലേക്ക് വെച്ചടിച്ചു. ആ സമയത്താണ് ആലീസ്
+വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. അവളുടെ കയ്യിൽ ഒരു കുട്ടനിറയെ കാട്ടു സ്റ്റ്രാബറിപഴങ്ങളുണ്ട്.
+
+"അവരൊക്കെ എന്തിനാ അങ്ങട്ടും ഇങ്ങട്ടും ഓടുന്നേ? ഹല്ലോ പറയാനുംകൂടി നില്ക്കാതെ?" അവൾ
+ചോദിച്ചു.
+
+"ആരാണ് ഈ 'അവർ'. നീയാണ് 'ഹല്ലോ' പറയാത്തത്. നിന്റെ അച്ഛനെ, ഒരേ ഒരച്ഛനെ കാലത്ത്
+മുതൽ ഇതേവരെ നീ കണ്ടില്ലല്ലോ."
+
+"ഇന്നലെ രാത്രിക്കുശേഷം! അച്ഛൻ കാലത്തു പോകുമ്പോഴും ഞാൻ ഉറങ്ങുകയായിരുന്നല്ലോ. പക്ഷെ,
+എന്തിനാ ആളുകൾ കിടന്നോടുന്നത്?"
+
+"ലാബുല്ലിയന്മാരെ കാണാനില്ല" ഞാൻ മറുപടി പറഞ്ഞു.
+
+"എനിക്കവരെ അറിയില്ല."
+
+"ഇതുവരെ ആർക്കും അവരെ അറിയില്ല..."
+
+"എങ്കിൽപിന്നെ അവരെ കാണാണ്ടായതെങ്ങനെ?"
+
+"അവർ ഭൂമിയിലേക്ക് പറന്നുവരികയായിരുന്നു. ഭൂമിയിലിറങ്ങുകയും ചെയ്തു. അതിനുശേഷം
+അഡ്രസില്ല."
+
+ഞാൻ എന്തൊക്കെയോ വിഡ്ഢിത്തം പുലമ്പുകയാണെന്നു തോന്നി. പക്ഷെ, സത്യം അതാണല്ലൊ.
+
+ആലീസ് സംശയത്തോടെ എന്നെ നോക്കി.
+
+"ഇങ്ങനെയൊക്കെ സംഭവിക്കുമോ?"
+
+"ഇല്ല, സാധാരണനിലയിൽ ഇല്ല."
+
+"പക്ഷെ, അവർക്ക് കോസ്മോഡ്രോം കാണാൻ പറ്റില്ലേ."
+
+"പറ്റിയിട്ടില്ലായിരിക്കണം."
+
+"എവിടെയാണ് അവരെ കാണാതായത്."
+
+"മോസ്കോവിനടുത്ത് എവിടെയോ? ഒരുവേള നമ്മുടെ ഈ കൊട്ടേജിൽനിന്ന് ഏറെ ദൂരെ ആയിരിക്കില്ല."
+
+"ഹെലികോപ്ടറിലും കാൽനടയായിട്ടും ഒക്കെ ആളുകൾ അവരെ തിരക്കുകയാണ് അല്ലേ?"
+
+"അതെ."
+
+"എന്താ, അവർക്ക് നേരിട്ട് നമ്മുടെ അടുത്തേക്ക് വന്നുകൂടെ?"
+
+"ഒരു വേള നമ്മൾ അങ്ങോട്ട് ചെല്ലുന്നതും കാത്തിരിക്കുകയായിരിക്കും. അവർ ആദ്യമായല്ലേ
+ഭൂമിയിൽ വരുന്നത്. സ്പേസ്ഷിപ് വിട്ടിറങ്ങാൻ ഭയമായിരിക്കും."
+
+ആലീസ് നിശ്ശബ്ദയായി. എന്റെ ഉത്തരംകൊണ്ട് തൃപ്തിപ്പെട്ടെന്നവണ്ണം അവൾ എന്തോ മനോരാജ്യം
+വിചാരിച്ചുകൊണ്ട് വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും രണ്ടുചാൽ നടന്നു. കയ്യിലുള്ള
+സ്റ്റ്രാബറിക്കുട്ട നിലത്തുവെക്കാതെ. പെട്ടെന്നവൾ ചോദിച്ചു.
+
+"അവർ കാട്ടിലാണോ, പാടത്താണോ?"
+
+"കാട്ടിൽ."
+
+"എങ്ങനെ അറിയാം?"
+
+"അവർതന്നെ പറഞ്ഞു. റേഡിയോവിൽകൂടെ."
+
+"നല്ലത്."
+
+"എന്തു നല്ലത്?"
+
+"അവർ പാടത്തല്ല എന്നത്."
+
+"അതിലെന്താ ഇത്ര നല്ലതുള്ളത്?"
+
+"ഞാനവരെ കണ്ടോ എന്ന് സംശയിച്ചുപോയി."
+
+"അതെങ്ങനെയാ?"
+
+"ഏയ് ഒന്നുമില്ല. ഞാൻ വെറുതെ പറയായിരുന്നു." ഞാൻ പെട്ടെന്ന് ചാടി എണീറ്റു.
+എനിക്കെന്റെ ആലീസിനെ അറിയാം.
+
+"ഇല്ല, അച്ഛാ, സത്യമാണ്. ഞാൻ കാട്ടിലേക്ക് പോയിട്ടേ ഇല്ല. സത്യം. സത്യം. ഞാൻ
+പാടത്ത് പോയതാ. ഞാനവരെ കണ്ടില്ല. സത്യം."
+
+"ആലീസ് സത്യം പറ. നീ കണ്ടതൊക്കെ പറ. നിന്റെ വക പൊടിപ്പും തൊങ്ങലും ഒന്നും ചേർക്കണ്ട.
+കാട്ടിൽ അസാധാരണമായി നീ എന്തെങ്ങിലും കണ്ടോ?"
+
+"ഞാൻ സത്യമാ പറയുന്നതച്ഛാ. ഞാൻ കാട്ടിലേക്ക് പോയിട്ടില്ല."
+
+"ശരി എങ്കിൽ പാടത്ത്."
+
+"ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അവരെ കണ്ടാൽ അസാധാരണമായി ഒന്നും തോന്നേം ഇല്ല."
+
+ഞാനാകെ ഉദ്വിഗ്നനായി.
+
+"ആലീസ്, സത്യം പറ. വളച്ചുകെട്ടാതെ. എവിടെ വെച്ചായിരുന്നു? എന്താ നീ കണ്ടത്? എന്നെ
+വിഷമിപ്പിക്കാതെ. മാനവസമൂഹത്തെയാകെ പീഡിപ്പിക്കാതെ."
+
+"അച്ഛനാണോ മാനവസമൂഹം?"
+
+"നോക്ക് ആലീസ്..."
+
+"ശരി, ശരി. അവരിവിടെത്തന്നെയുണ്ട്. ഇതാ, അവരെന്റെ കൂടെവന്നു."
+
+ഞാൻ തിരിഞ്ഞുനോക്കി. വരാന്തയിൽ ആരുമില്ലായിരുന്നു.
+
+"അച്ഛാ, അവിടെയല്ലച്ഛാ." ആലീസ് നെടുവീർപ്പിട്ടുകൊണ്ട് എന്റെ അടുത്തുവന്നു. "ഞാൻ അവരെ
+എന്റെകൂടെ നിർത്താമെന്ന് വിചാരിച്ചു. മാനവസമൂഹം മുഴുവൻ അവരെ
+തിരക്കിക്കൊണ്ടിരിക്കയാണെന്ന് ഞാനറിഞ്ഞില്ല അച്ഛാ."
+
+അവൾ സ്റ്റ്രാബറി നിറച്ച ആ കുട്ടാ എന്റെ കയ്യിൽ തന്നു. ങേ! ഇതെന്താണ്? അവിശ്വസനീയം.
+അതിനകത്തതാ രണ്ടു കൊച്ചുജീവികൾ സ്പേസ് സൂട്ടും അണിഞ്ഞുകൊണ്ട്. അവരുടെ മേലെല്ലാം
+സ്ട്രാബറിച്ചാറ് പുരണ്ടിരിക്കുന്നു.
+
+"ഞാൻ അവരെ ഒന്നും ചെയ്തിട്ടില്ല." ആലീസ് തെല്ല് കുറ്റബോധത്തോടെ പറഞ്ഞു. "ഞാൻ
+വിചാരിച്ചു അവ കൊച്ചു കുട്ടിച്ചാത്തൻമാരാണ് എന്ന്."
+
+ഞാൻ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. കുട്ട കയ്യിലെടുത്തുകൊണ്ട് ഞാൻ
+വീഡിയോഫോണിന്റെ സമീപത്തേക്ക് ഓടി. ഇവർക്ക് പുൽക്കൊടികൾ വൻ വൃക്ഷങ്ങളായി തോന്നിയതിൽ
+അദ്ഭുതപ്പെടാനില്ല.
+
+അങ്ങനെയാണ് ലാബുല്ലിയന്മാരുമായുള്ള ആദ്യ ബന്ധം സ്ഥാപിച്ചത്.
+
+